Pages

Monday 27 January 2014

അവകാശം പറഞ്ഞു രണ്ടു പേര്‍

ഒരാള്‍

എന്നിലെ പത്തു വയസ്സുകാരന് അന്ന് ആ സ്ത്രീ  ആരും ആയിരുന്നില്ല ...വല്ല്യുമ്മ അടുത്തിരുന്നു സംസാരിക്കുമ്പോള്‍ വെറുതെ ഒന്ന് ഞാനും നോക്കി ...നല്ല പാല് പോലെ വെളുത്ത  അമ്പതിനടുത്ത് പ്രായം തോന്നിക്കുന്ന അവരില്‍ എന്നെ ആകര്‍ഷിക്കത്തക്ക വിധം കരുണ വറ്റാത്ത ഒരു ചിരി ...വല്ല്യുമ്മ ന്‍റെ വെറ്റില പെട്ടിയില്‍ നിന്നും ചുണ്ണാമ്പ് എടുത്തു വെറ്റിലയില്‍ ഉരച്ചു പിടിപ്പിച്ചു അടക്കയും കൂട്ടി പ്പിടിച്ചു കടിച്ചു പിടിച്ചു കൊണ്ട് ഒരു ചോദ്യം ...

ഇചെര്യോനെന്താ ഇങ്ങന കോല്  പോലിരിക്കുന്നേ?

വല്ല്യുമ്മ യാണ് മറുപടി പറഞ്ഞത്

അയിന് മര്യായിക്കെന്തെങ്കിലും തിന്നണ്ടേ...കാട്ടു കോയി പോവുമ്പോലെ ഇങ്ങനെ പോവും...മയിമ്പി ന് കാരി  ബെരും

ദേഷ്യം പിടിച്ചു കൊണ്ടുള്ള വല്ല്യുമ്മന്റെ  വര്‍ത്താനം കേട്ട ഞാന്‍ മടിയില്‍ കയറി സ്ഥാനം പിടിച്ചു....എന്റെ നോട്ടം മുഴുവന്‍ ആ സ്ത്രീയില്‍ ആയിരുന്നു.....നരച്ച തല മുടിക്ക് പിറകില്‍ കറുത്ത നിറത്തില്‍ ഒരു കെട്ടു മുടി വേറെ തന്നെ  ചുരുട്ടി മടക്കി കെട്ടി വെച്ചിട്ടുണ്ട് ...കഴുത്തില്‍ ഒരു കറുത്ത ചരട് , നടുവില്‍ ഉറുക്ക് കാണാം ...വെളുത്ത ബ്ലൌസിന് മേലെ തോര്‍ത്ത്‌ കൊണ്ട് ചുറ്റി   വെച്ച് പുറത്തേക്കു തുറിച്ചു നോക്കുന്ന വെളുത്ത വയറിനെ ഭാഗികമായി മറച്ചു വെച്ചിട്ടുണ്ട്....





വല്ല്യുമ്മ നോട് ഒരു രൂപ വാങ്ങണം ....കളിക്കാന്‍ പോകുന്നിടത്ത് സലിം ഐസ് കൊണ്ട് വരും ....കളി തുടങ്ങുന്നതിനു മുമ്പ് ഒന്ന് ,  കളി കഴിഞ്ഞു പോരുമ്പോള്‍ ഒന്ന്...അങ്ങിനെ രണ്ടെണ്ണം വാങ്ങാന്‍ ഒരു രൂപ കിട്ടണമെങ്കില്‍ വല്ല്യുമ്മ തന്നെ കനിയണം...വിഷയം അവതരിപ്പിച്ചപ്പോള്‍ വല്ല്യുമ്മ ഉടുത്ത മുണ്ടിന്റെ തലക്കല്‍ കെട്ടി വെച്ച താക്കോല്‍ കൂട്ടവും എടുത്ത് അകത്തേക്ക് പോയി...അപ്പോള്‍ ആ സ്ത്രീ എന്റെ അടുത്ത് വന്നിരുന്നു ...എന്തൊക്കെയോ ചോദ്യങ്ങള്‍  ചോദിക്കുന്നതിനിടക്ക് നല്ല നാടന്‍ വെളിച്ചെണ്ണയുടെ മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറിക്കൊണ്ടിരുന്നു....

എന്ന അറ്യോ ഇനിക്ക് ?

ച്ചും ....

ഞാന്‍ ഇല്ലെന്നു പറഞ്ഞപ്പോള്‍ ആ മുഖത്തെ തെളിച്ചം മാഞ്ഞു പോകുന്നത് ഞാന്‍ കണ്ടു...ആരായിരിക്കും ഇവര്‍ എന്നറിയാന്‍ മനസ്സില്‍ ഒരു തോന്നലുണ്ടായത് അപ്പോഴാണ്‌ ...വല്ല്യുമ്മ കയ്യില്‍ ചുരുട്ടിപ്പിടിച്ച  ഒരു രൂപ എനിക്കും അമ്പതു രൂപ അവര്‍ക്കും കൊടുത്തു...

 ഉലുവ യില്‍ വറവ്  കഴിച്ച തേങ്ങ അരച്ച് വെച്ച  മീന്‍ കറി എന്റെ ബലഹീനതയാണ് എന്ന് നന്നായി അറിയാവുന്ന വല്ല്യുമ്മ എന്നെ പീടത്തില്‍ ഇരുത്തി  മണ്‍ കലത്തില്‍ നിന്നും ചോറ് കോരി ഇട്ടു തരുമ്പോള്‍ ഞാന്‍ ചോദിച്ചു

ആരാ വല്ലിമ്മാ വയ്ന്നേരം വന്നത്?...

വല്ല്യുമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു...

അത് ദേവി

ആയെന്തിനാ ഓര് വന്നേ...

അത് പരത്യല്ലെക്കളെ ......എന്നും പറഞ്ഞു വല്ല്യുമ്മ കുറെ ചിരിച്ചു...

എന്താണ് ഈ പരത്തി എന്ന് പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് മനസ്സിലായില്ല..

ഇന്നേം ഇന്റെ എട്ടനേം പെറ്റത് ഇബിടത്തെ കുഞ്ഞ്യാത്ത പത്തായത്തിന്റെ മോള്ളുന്നാ ...അന്ന് ഓളെനും  പരത്തി .....ഇന്നല്ലേ ഈ ആസോത്ര്യും നഴ്സു മാറും എല്ലാം വന്നത്

പരത്തി എന്നത് ഒരു പ്രൊഫഷന്‍ ആണെന്നും അവര്‍ ഒരു പ്രൊഫഷണല്‍ ആയിരുന്നെന്നും പില്‍ക്കാലതാണ് മനസ്സിലായത്‌ ...പഴയ കാലത്ത് പ്രസവം വീടുകളില്‍  ആയിരുന്നു ...പുറതോട്ടു തള്ളി  വരുന്ന ചോര കുഞ്ഞിനെ തുടച്ചു വൃത്തിയാക്കി പ്രസവ ശുശ്രൂഷ വരെ നടത്തുന്ന ഒരു വിഭാഗം

വല്ല്യുമ്മ വിശദീകരിച്ചു തന്നതിലൂടെ എനിക്ക് കാര്യം  പിടികിട്ടി...അവരെ ഒന്ന് കൂടി കാണണം എന്ന് മനസ്സ് കൊണ്ട് വെറുതെ ആഗ്രഹിച്ചു പോയി....അല്ലെങ്കിലും ആ സ്നേഹത്തോടെയുള്ള തലോടലും വെളിച്ചെണ്ണയുടെ മണവും കളങ്കമില്ലാത്ത ചിരിയും ,.....മനസ്സിലെവിടെയോ ഒരു സ്ഥാനം ഞാന്‍ അവര്‍ക്ക് കൊടുത്തു...



ചകിരി കമ്പനിയുടെ അവശിഷ്ടങ്ങള്‍ കുന്നു കൂട്ടി ഇട്ട ഒരു മലയുണ്ട് ഞങ്ങളുടെ നാട്ടില്‍ ...ഒരു തലക്കല്‍ ഓടി കയറി മറ്റേ തലക്കലേക്ക് മലക്കം മറിഞ്ഞു കളിക്കുക എന്നത് അന്നത്തെ ഒരു വിനോദമായിരുന്നു....വീണാലും പരിക്ക് പറ്റില്ല.... വാരിക്കുഴി കണക്കെ ഭീമന്‍ കുഴികള്‍ ഉണ്ടാക്കി  കൂട്ടുകാരെ അതിനകത്ത് ചതിച്ചു തള്ളി  ഇടുക  എന്നതും ഒരു രസമായിരുന്നു...ഇടയ്ക്കു ചകിരി കമ്പനിയുടെ  വാച് മാന്‍ കൊയേക്ക വന്നു ഓടിക്കും...അന്ന് ഒരു ദിവസം കളി നടന്നു കൊണ്ടിരിക്കെ രണ്ടു ആട്ടിന്‍ കുട്ടികളെയും കൊണ്ട് ആ സ്ത്രീ നടന്നു പോകുന്നത് കണ്ടു....

ദേവ്യെടത്യെ ....

പുറകില്‍ നിന്നും എന്റെ വിളി കേട്ടിട്ടാവണം പെട്ടെന്ന് തിരിഞ്ഞു നിന്ന അവര്‍ കുനിഞ്ഞിരുന്നു ചോദിച്ചു...

അല്ല  .... ന്റെ മോനാ ത്

അവരുടെ സ്നേഹത്തിനു മുന്നില്‍ ഒരു അനുസരണയുള്ള  ആട്ടിന്‍ കുട്ടിയെ പോലെ ഞാന്‍ നിന്നു....

ന്റെ മോന്‍ എന്റൊടി പോരെലേക്ക് പോരുന്നോ?

നാള പോരാ ...ഞാന്‍ ഉമ്മാനോട് ചോയിക്കട്ടെ

എനക്കെന്നാ കൊണ്ട തര്വ ?

മുട്ടായി

എന്റെ മറുപടി കേട്ടിട്ടാവണം ദേവി ഏട്ടത്തി കുറെ ചിരിച്ചു

ദേവി  ഏട്ടത്തിയുടെ വീട്ടില്‍ പോകണം എന്ന എന്റെ ആഗ്രഹം ഉമ്മാനോട് പറഞ്ഞാല്‍ ഒരു പക്ഷെ സമ്മതിക്കില്ല എന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല ..എന്നെക്കാള്‍ ആവേശത്തില്‍ ഉമ്മയും ഉണ്ടായിരുന്നു ദേവി ഏട്ടത്തിയുടെ വീട്ടിലേക്കു പോവാന്‍ ....

ചാണകം തളിച്ച് വൃത്തിയാക്കിയ മുറ്റം ....ഞങ്ങളെ കണ്ട ദേവി ഏട്ടത്തി ഓടി വന്ന് എന്നെ കൈ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി...ഒരു കിടപ്പ് മുറിയും ചെറിയ ഒരടുക്കളയും മാത്രമുള്ള ഓല മേഞ്ഞ വീട്....മണ്ണെണ്ണ വിളക്കുകള്‍ ജനാലക്കരികില്‍ വെച്ചിരിക്കുന്നത് കാണാം...




അമ്മേ എന്ന് വിളിക്കുന്ന ശബ്ദം കേട്ടപ്പോള്‍ ഞാനും പുറത്തേക്കു നോക്കി ....ദേവി ഏട്ടത്തിയുടെ മകന്‍ ആണെന്ന് അവര്‍ പറഞ്ഞു തന്നു....എന്റെ പ്രായം തന്നെ  കാണും ....പരിജയമില്ലാത്തത് കൊണ്ടാവാം അടുത്ത് വന്നില്ല...ദേവി ഏട്ടത്തി അടുത്ത് വന്നു അവനോടു ചോദിച്ചു

എടാ സുനീ ...ഇനിക്ക് അറിയോ ഇതാരാന്നു ?...ന്റെ മോന്‍ തന്ന്യാ ഇതും

യാത്ര പറഞ്ഞു പിരിയുമ്പോള്‍ ദേവി ഏട്ടത്തിയുടെ കണ്ണില്‍ നിന്നും സന്തോഷ ക്കണ്ണീര്‍ പൊടിഞ്ഞു വരുന്നുണ്ടായിരുന്നു....

സുനി എന്റെ കളിക്കൂട്ടുകാരനായി മാറിയതും വളരെ പെട്ടെന്നായിരുന്നു....വെളുപ്പും കറുപ്പും കലര്‍ന്ന ആട്ടിന്‍ ഒരു  കുട്ടി എപ്പോഴും അവന്റെ കൂടെ ഉണ്ടാകുമായിരുന്നു ..അതിനെ തീറ്റിച്ചു കൊണ്ടേ ഇരിക്കുക എന്ന ജോലിയില്‍ അവന്‍ എപ്പോഴും ശ്രദ്ധിച്ചു കൊണ്ടേ ഇരിക്കും

പിന്നീടാണ് സുനി ദേവി ഏട്ടത്തിയുടെ വളര്‍ത്തു മകന്‍ ആണെന്ന സത്യം ഞാന്‍ അറിഞ്ഞത് ...അവര്‍ വിവാഹം കഴിച്ചിരുന്നില്ല ....ആങ്ങളയുടെ മകനെ ദത്തെടുത്തു വളര്‍ത്തുകയായിരുന്നു

ആദ്യത്തെ പ്രവാസ അവധിയില്‍ നാട്ടിലേക്ക് പോകുമ്പോള്‍ എന്തൊക്കെയോ വാരി വലിച്ചു വാങ്ങി എന്നല്ലാതെ എന്ത് വാങ്ങണം എന്നത് ഒരു നിശ്ചയമുണ്ടായിരുന്നില്ല ....വീട്ടില്‍ കയറി ചെല്ലുമ്പോള്‍ ആണ് ഒരു കോണില്‍ ദേവി ഏട്ടത്തി നില്‍ക്കുന്നത് കണ്ടത്....ഇടതു കയ്യില്‍ വലതു കൈ കുത്തി ഉറപ്പിച്ചു വലതു കൈ കൊണ്ട് താടിയില്‍ അമര്‍ത്തി വെച്ച്  എന്നെ തന്നെ നോക്കി കൊണ്ടിരുന്നു അവര്‍.....ഞാന്‍ ആദ്യം അവരുടെ അടുത്തേക്കാണ് പോയത്....പെട്ടെന്ന് ഓടി വന്നു എന്നെ കെട്ടിപ്പിടിക്കുമ്പോള്‍ ദേവി ഏടത്തി പറഞ്ഞു

ന്റെ മോന്‍ നല്ലോണം തടിചിക്കല്ലോ ....

നീര് വറ്റി പോയി ഞരമ്പുകള്‍ എടുത്തു പിടിച്ചു വാര്‍ധക്യത്തിന്റെ അവശ തകളിലൂടെ സഞ്ചരിക്കുന്ന ദേവി ഏട്ടത്തിയുടെ പഴയ സുന്ദര രൂപം മാത്രം ആയിരുന്നു എന്റെ മനസ്സില്‍ ...

ദേവി ഏട്ടത്തി വല്ലാണ്ട് മെലിഞ്ഞു പോയി...ന്താ പറ്റ്യേ?

പെഷരും സുഗരും  എന്ന് മാണ്ട ...എനക്കില്ലാത്ത സൂക്കേട്‌ ഒന്നുല്ല മോനെ

എന്റെ ശരീരം അടി മുടി നോക്കി അവര്‍ വീണ്ടും ചോദിച്ചു...

ന്റെ മോന്‍ എനിക്കെന്നാ കൊണ്ടോന്നെ?

ഇങ്ങക്കെന്നാ മാണ്ട്യെന്നു ങ്ങള് പറഞ്ഞാ മതി

പേര്‍ഷ്യേന്നു അത്തര്‍ കൊണ്ടോന്നിക്കോ.?

ണ്ടല്ലോ

എനക്കെന്തിനാടാ അത്തര്‍ ...അമര്‍ത്തി ചിരിച്ചു കൊണ്ട് ദേവി ഏട്ടത്തി പിന്നെ വരാം എന്നും പറഞ്ഞു യാത്രയായി

വല്ല്യുമ്മ യാണ് ആദ്യം പറഞ്ഞത്....

ദേവിക്ക് സുഖയില്ലാ ന്നു പറേന്ന കേട്ടിക്ക് ...ഇഞ്ഞി പോയി കണ്ടിനോ?

അവിടെ കയറി ചെല്ലുമ്പോള്‍ അകത്തു നിന്ന് ദേവി ഏട്ടത്തിയുടെ ചുമ കനത്തു വരുന്നത് കേള്‍ക്കാമായിരുന്നു ...അകത്തേക്ക് കയറി അടുത്തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ സുനി  ഒരു കസേര ഇട്ടു തന്നു...എങ്കിലും ഒടിഞ്ഞു വീഴാറായ കട്ടിലിന്റെ തലക്കല്‍ ദേവി ഏട്ടത്തിയുടെ കൈ  പിടിച്ചു ഇരുന്നു ..

ആരേം കണ്ടാ തിര്യൂലാ..... സുനി പറഞ്ഞു

ഞാനാ ദേവി എട്ടത്യെ ...

എന്റെ ശബ്ദം തിരിച്ചറിഞ്ഞു എന്നത് ആ വരണ്ട ചിരിയില്‍ നിന്നും മനസ്സിലായി...

ന്റെ മോന്‍ ബന്നോ ...എനക്കെന്താ കൊണ്ടോന്നെ?

മുട്ടായി എന്ന് പറയാന്‍ ആണ് മനസ്സ് വന്നത്.....എന്റെ രണ്ടു കയ്യും കൂട്ടി പിടിച്ചു വിറങ്ങലിക്കുന്ന ദേവി എട്ടതിയോടു തമാശ പറയാന്‍ എനിക്ക് തോന്നിയില്ല...

ചെക്കാ ....ന്റെ മോന് കുടിക്ക്വേന്‍ ന്നാ കൊടുത്തേ?

യാത്ര പറഞ്ഞു പിരിയുമ്പോഴും എന്റെ മോന്‍ എന്ന വിളി അന്തരീക്ഷത്തില്‍  അലയടിച്ചു കൊണ്ടേ ഇരുന്നു.....

മറ്റൊരാള്‍

പൊക്കിള്‍ കൊടിയുടെ വേദന അനുഭവിച്ചവരെക്കാള്‍ വേദന പറഞ്ഞു തന്നു മനസ്സില്‍ കുടിയേറി പാര്‍ത്ത ഒരു ബിംബം ആയിരുന്നു  നാണി അമ്മ എന്ന  ഞങ്ങളുടെ നാണി  ....പേര് വിളിച്ചു ശീലിച്ചു പോയി...നാണി  അമ്മെ എന്ന് വിളിക്കുന്നതിലും അവര്‍ക്ക് നാണ്യെ എന്ന് വിളിക്കുന്നത്‌ കേള്‍ക്കാന്‍ ആണ് ഇഷ്ടം  ...മുകളിലത്തെ വരിയില്‍ രണ്ടു പല്ലുകള്‍ കൊന്ത്രന്മാര്‍ ആണ്....ഒന്ന് തെക്കോട്ടും ഒന്ന് വടക്കോട്ടും ...മുറുക്കിയ ചുണ്ടുകള്‍ വിടര്‍ത്തി ചിരിക്കുന്ന നാ ണി അന്ന് ഞങ്ങളുടെ അയല്‍വാസി ആയിരുന്നു....രാവിലെ മുതല്‍ വൈകുന്നേരം ആകുന്നതിനിടക്ക് മൂന്നോ നാലോ വീടുകളില്‍  കയറി എന്തെങ്കിലും സഹായങ്ങള്‍ ചെയ്തു കൊടുത്ത് ജീവിച്ചു പോകുന്ന ഒരു സ്ത്രീ ..

എന്റെ ഇളം പ്രായത്തില്‍ എന്നെ പരിചരിക്കലായിരുന്നു നാണിയുടെ ഡ്യൂട്ടി ..കുളിപ്പിക്കുക ഭക്ഷണം കഴിപ്പിക്കുക എന്റെ അപ്പി കോരി വൃത്തിയാക്കുക മൂത്രമൊഴിച്ചാല്‍  വൃത്തിയാക്കുക അങ്ങിനെ പോകുന്നു ചുമതലകള്‍ ...വാപ്പ വലിയ കണിശതയുള്ള  ആള്‍ ആയതു കൊണ്ട് തന്നെ നാണി വളരെ സൂക്ഷിച്ചാണ് ഓരോ നീക്കങ്ങളും നടത്താറ് ...എന്തെങ്കിലും തെറ്റ് കണ്ടു പിടിച്ചാല്‍ നാണിയെ വഴക്ക് പറയുമെങ്കിലും നാണി ഇല്ലാത്തപ്പോള്‍ പുകഴ്ത്തി പറയാനും വാപ്പ മടിക്കാറില്ല

   പതിവ് സന്ദര്‍ശനം മുടക്കാത്ത നാണി ഞങ്ങളുടെ ഇടയിലെ ചാനല്‍ പ്രവര്‍ത്തകയാണ്....അതായത് ഓരോ വീടുകളിലെയും വാര്‍ത്തകള്‍ കൃത്യമായി മറ്റു വീടുകളില്‍ എത്തിക്കുക എന്നതാണ് പ്രധാന ജോലി...ആയിശാന്റെ കുളി തെറ്റിയതും സലീന പുയ്യാപ്പിളയുമായി പിണങ്ങി വീട്ടില്‍ വന്നു നില്‍ക്കുന്നതും മൊയ്തീന്‍ വയനാട്ടില്‍ പോയി പെണ്ണ് കെട്ടിയതും അലീമിച്ചാന്റെ പാലിന്റെ പോരിഷയും എന്ന് വേണ്ട സകല വാര്‍ത്തകളും പരസ്പരം കൈമാറാന്‍ നാണി ഏട്ടത്തിയുടെ അത്ര മിടുക്ക് മറ്റാര്‍ക്കും ഉണ്ടാവില്ല....വൈകുന്നേരങ്ങളിലെ സീരിയലി നെക്കാളും പെണ്ണുങ്ങള്‍ക്ക് ഇഷ്ടം നാണിയുടെ കഥ കേള്‍ക്കാന്‍ ആണ്....
                 വര്‍ഷാ വര്ഷം ഓല വീട് പുതുക്കി മേയാന്‍ ഓല ശേഖരിക്കുന്നത് നാണിയുടെ അപാര സാമര്‍ത്ഥ്യം കൊണ്ട് മാത്രമാണ്....കെട്ടു കഥകള്‍ കൈ മാറി ഓലയും എടുത്തു നടക്കും ..എന്നാല്‍ ഒരു ദിവസം നാണിയുടെ കഥ കേട്ടില്ലെങ്കില്‍ ഉറക്കം വരില്ല എന്നാ അവസ്ഥ വരെആയി  ഞങ്ങള്‍ അയല്‍വാസികളുടെ   കാര്യങ്ങള്‍
         
                  എന്നിരുന്നാലും ഞങ്ങള്‍ക്കെല്ലാം നാണിയെ നല്ല സ്നേഹമാണ്....ഒരു ദിവസം നാണി എന്നെ കണ്ടപ്പോള്‍ വഴി തടഞ്ഞു വെച്ച് ചോദിച്ചു...

ഇഞ്ഞെനക്ക് ഒരു പോറിന്റെ സോപ്പ് താ

ങ്ങള് പൊരേല് ബാ .....എന്ന് പറഞ്ഞു  ഞാന്‍ നടന്നു ..

പിറ്റേ ദിവസം രാവിലത്തെ കണി അവരെ ആയിരുന്നു...അവര്‍ കയറി വരുന്നത് കണ്ടപ്പോള്‍ ഭാര്യ വന്നു സൂചന തന്നു....

അതേയ് ....മന്നാ പോവൂല ...എതിര കൊടുത്താലും മതിയാവൂം ഇല്ല


നാണി ഏടത്ത്യെ ഇന്ന്  ങ്ങള്യാണല്ലോ  കണി

 അയെ ...ന്നാ ഇന്നത്തെ ദെവസം ഇനിക്കെന്തെങ്കിലും കോള് കിട്ടും ഒറപ്പാ...

ന്ന എത്തിര എടുത്ത് കൊണ്ട് നടന്നതാ ന്നറിയോ ....ബല്ലാത്ത ബാശ്യെനൂ

അടുത്ത് വന്നിരുന്ന നാണി പഴയ കഥകള്‍ എടുത്തു വെക്കാന്‍ തുടങ്ങി ...നിരവധി തവണ ശരീരത്തില്‍ മൂത്രം ഒഴിച്ചതും ഒരു ദിവസം കയ്യിലൂടെ അപ്പി ഇട്ടതും ഒരിക്കല്‍ മുല കുടിക്കാന്‍ ശ്രമിച്ചതും അങ്ങിനെ അങ്ങിനെ

കുട്ടിക്കാലത്തെ എന്റെ ഓരോ ചലനങ്ങളും അവര്‍  വര്‍ണിച്ച  തരാന്‍ തുടങ്ങി ..പോയ കാല  കഥകള്‍ ഓര്‍ത്തെടുത്തു അവര്‍ .ഇടയ്ക്കിടയ്ക്ക് കണ്ണീര്‍ തുടക്കുന്നുണ്ടായിരുന്നു...അതിനിടയില്‍ ദുബായില്‍ നിന്നും കൊണ്ട് വന്ന ഒരു ലക്സ് സോപ്പും രണ്ടു ചോക്ലേറ്റും കയ്യില്‍ വെച്ച് കൊടുത്തപ്പോള്‍ തലയില്‍ കൈ വെച്ച് ഒന്ന് ചിരിച്ചു....

ന്റെ മോന്‍ നന്നായി വെരും....ഇഞ്ഞി ഒരു കുപ്പായത്തിന്റെ തുണ്യൂം കൂടി താ

ഞാന്‍ തുണി കൊണ്ടോന്നിക്കില്ലാലോ ഏന് പറഞ്ഞപ്പോള്‍ അവര്‍ എന്നെ ശകാരിച്ചു

പോട് ചെര്യോനെ ഇഞ്ഞി ....പണ്ട്യെന്നെ കള്ളതരല്ലാണ്ട് ഞ്ഞി പറെലില്ലാലോ

മുറുക്കാന്‍ തിന്നു ചുവന്ന നാവു നീട്ടി പല്ലുകള്‍ക്കിടയില്‍ കടിച്ചു വെച്ച് വീണ്ടും അവര്‍ പറഞ്ഞു

ഇന്നെത്തിര എടുത്തു നടന്നാ തന്നര്യോ ഇഞ്ഞി ?

എനക്കിതൊന്നും പോരെ എന്നും പറഞ്ഞാണ് അവര്‍ അന്ന് വീട്ടില്‍ നിന്ന് പോയത്....

അവധിക്കാലം ഒന്ന് കൂടി....ഒരു മാസത്തേക്ക് പറക്കാന്‍ ഉള്ള ഒരുക്കപ്പാടിനിടയില്‍ ഉമ്മയെ വിളിച്ചു അത്യാവശ്യം വേണ്ട സാദനങ്ങള്‍ ചോദിച്ചപ്പോള്‍ ഉമ്മ  പറഞ്ഞു

ഒരു കമ്പിളി പുതപ്പു വേണം...പിന്നെ കുറച്ചു റൂമില്‍ അടിക്കുന്ന സ്പ്രേയും

ഇതെന്താ ഉമ്മ ഇങ്ങിനെ ഒരു പതിവില്ലാത്ത ഓര്‍ഡര്‍ എന്ന് ചോദിച്ചപ്പോള്‍ ഉമ്മ പറഞ്ഞു....അത് നാണിക്കു കൊടുക്കാന്‍ ആണ്....റൂമില്‍ അടിക്കുന്ന സ്പ്രേ നാലോ അഞ്ചോ എടുക്കണം

നാണിയുടെ വീട്ടിലേക്കു കയറി ചെല്ലുമ്പോള്‍ അകത്തു നിന്നും ഒരു മുരളല്‍ മാത്രമേ കേള്‍ക്കുന്നുള്ളൂ ....അകത്തു കയറുന്നതിനു മുമ്പേ അസഹനീയമായ ഒരു വാസന എന്നെ പൊതിഞ്ഞു കഴിഞ്ഞിരുന്നു...

ആകെ ഉണ്ടായിരുന്ന ഒരു മകന്‍ നാണിയെ ഈ രൂപത്തില്‍ ഉപേക്ഷിച്ചു പോയി...ഇപ്പോള്‍ നാണി ഒറ്റയ്ക്കാണ്...ഇടയ്ക്കു പെയ്ന്‍  ആന്‍ഡ്‌ പാലിയേറ്റീവ്കാര്‍ വന്നു വൃത്തിയാക്കി വസ്ത്രം മാറ്റി കൊടുത്തു പോകും...താല്‍ക്കാലികമായി ഒരു ഹോം നര്സിനെയും വെച്ച് കൊടുതിട്ടുണ്ട് ..

എന്നെ കണ്ട നാണി കൊഴിഞ്ഞു പോയ കവിള് പൊക്കി കാണിച്ചു ചിരിച്ചു

\എന്ന തിരിഞ്ഞിക്കോ നാണി എട്ടത്യെ എന്ന് ചോദിച്ചപ്പോള്‍  അവര്‍ ചെറുതായി കരയുന്നുണ്ടായിരുന്നു

ഇടയ്ക്കു അവര്‍ പറഞ്ഞു




ഇഞ്ഞും എന്റെ മോന്‍ തന്നെല്ലേ ....ഞാന്‍ ഇങ്ങിന്യായി പോയി ല്ലേ...ഒര്യാനെ ചത്താ  മയ്യെനൂ ...

കമ്പിളി പുതപ്പു കട്ടിലിന്റെ തലപ്പത് വെച്ച് കൊടുത്തു യാത്ര ചോദിക്കുമ്പോള്‍ നാണി ഒരു ചോദ്യം

എനക്കിഞ്ഞി ലക്സ് സോപ്പ് കൊണ്ടോന്നിക്കോ ?

കരച്ചില്‍ അടക്കാന്‍ ആവാതെ കയ്യില്‍ ഉള്ള സോപ്പും ചോക്ലേറ്റും എന്റെ വളര്തമ്മയെന്ന നാണി അമ്മയുടെ കയ്യില്‍ വെച്ച് കൊടുത്തു മനസ്സില്ലാ മനസ്സോടെ ഞാന്‍ അവിടെ വിട്ടിറങ്ങി .....ഇനി ഈ കാഴ്ച എനിക്ക് കാണാന്‍ കഴിയില്ല എന്ന മനസ്സ് എന്നോട് പറഞ്ഞു കൊണ്ടേ ഇരുന്നു.....

                                           ശുഭം




















2 comments:

  1. കാലങ്ങള്‍ വരക്ക്യും
    കാല്‍പാടുകള്‍ക്കും
    മാറ്റുവാനാകില്ല
    വിധി തന്‍ കോലങ്ങള്‍!! rr

    ReplyDelete
  2. താങ്ക്സ് റിഷാ റഷീദ്

    ReplyDelete